Monday, October 01, 2012

മൌന നൊമ്പരം-3

നാട്ടിലെന്തു നടന്നാലും അത് ആദ്യം അറിയുന്ന ഒരാളുണ്ട് - ചന്ദ്രന്‍ !  ചൂടോടെ അത് പത്ത് പെരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ചന്ദ്രന് ഉറക്കം വരില്ല. ഇത്തിരി ഏഷണി ഉണ്ടെങ്കിലും ആളൊരു പരോപകാരിയാണ് .  പ്രത്യേകിച്ച് വീട്ടമ്മമാരുടെ ! എന്തിനും ഏതിനും ചന്ദ്രന്‍ ഉണ്ട് . ചന്ദ്രാ .. ഇത്തിരി വിറകു കീറാനുണ്ട് ... എന്നിട്ടുവേണം എനിക്ക് ചോറ് വെയ്കാന്‍ .... കേള്‍ക്കേണ്ട പാതി കേള്‍ക്കാത്ത പാതി .. ചന്ദ്രന്‍ റെഡി! പ്രത്യുപകാരമായി ചായ, പലഹാരം അല്ലെങ്കില്‍ ഒരു സ്നേഹ വാക്ക് ! അങ്ങനെ ഏത്  വീട്ടിലും വിളിക്കാത്ത അഥിതിയാണ് ചന്ദ്രന്‍ .  ഏതു വീട്ടിലും ഏതു  സമയത്തും കടന്നു കയറാന്‍ അനുവാദമുള്ള ഒരേ ഒരാള്‍ !

നേരം വെളുക്കുന്നതെയുള്ളൂ .  ഇരുട്ട് തീര്‍ത്തും മാറിയിട്ടില്ല.  ചന്ദ്രന്‍ തിടുക്കത്തോടെ നടക്കുകയാണ് .  നടത്തമല്ല  ഓട്ടം എന്നുതന്നെ പറയാം.  ആ ഓട്ടം നിന്നത് കണ്ണപ്പെരുവണ്ണാന്റെ വീട്ടിന്റെ മുന്‍പിലാണ്.

പെരുണാനെ..... പെരുണാനെ.... ചന്ദ്രന്‍ നീട്ടി വിളിച്ചു. കണ്ണ പെരുവണ്ണാന്‍ ഉണരുന്നതേയുള്ളായിരുന്നു.   ചന്ദ്രന്റെ ശബ്ദം കേട്ട് കണ്ണ പെരുവണ്ണാന്റെ ഭാര്യ - കമല - കണ്ണനെ വിളിച്ചുണര്‍ത്തി .  അതേയ് ... ഒന്ന് ..എഴുനേറ്റെ ... നിങ്ങളെ തിരക്കി ചന്ദ്രന്‍ വന്നിട്ടുണ്ട്.

ഉറക്ക ചടവോടെ കണ്ണന്‍ എഴുനേറ്റു വന്നു.   എന്താ ചന്ദ്രാ... ഈ രാവിലെ തന്നെ.... എന്ത് പറ്റി ?

പെരുണാനെ ഒരു കാര്യം പറയാനുണ്ട്.  നിങ്ങളിങ്ങു ഇറങ്ങി വന്നേ ...

ചന്ദ്രന്‍ കണ്ണനെയും കൂട്ടി മുറ്റത്തിറങ്ങി , അടുത്തുള്ള മരച്ചുവട്ടില്‍ നിന്ന് പതിയ ശബ്ദത്തില്‍ സംസാരിച്ചു.

എല്ലാം വിളിച്ചു പറയുന്ന ചന്ദ്രന്‍ പതിവില്ലാതെ വളരെ രഹസ്യമായി സംസാരിക്കുന്നത് കേട്ട് കമലയ്ക്കു എന്തോ പന്തികേടു തോന്നി.  എന്താണിത്ര കാര്യമായി പറയാന്‍ ?

കാര്യം പറഞ്ഞു ചന്ദ്രന്‍ യാത്രയായി.  കമല ചന്ദ്രനെ വിളിച്ചു.  ചന്ദ്രാ.. കാപ്പി കുടിച്ചിട്ട് പോകാം.

"ഇല്ല ചേച്ചി... ഇപ്പോള്‍ ഇത്തിരി തിരക്കിലാണ്.... പിന്നൊരിക്കല്‍ ആകട്ടെ " മറുപടിക്ക് കാത്തു നില്‍ക്കാതെ ചന്ദ്രന്‍ യാത്രയായി.

എന്തോ പന്തി കേടുണ്ട്...അല്ലേല്‍ ചന്ദ്രന്‍ കാപ്പിയും കുടിച്ചു, പ്രാതലും കഴിയാതെ ഒരു വീട്ടില്‍ കയറിയാല്‍ പോകാറില്ല.   എന്താ കണ്ണേട്ടാ ... എന്ത് പറ്റി ?  പരിഭ്രമത്തോടെ കമല ചോദിച്ചു.

കണ്ണന്‍ വിഷണ്ണനായി ഉമ്മറപ്പടിയില്‍ ഇരുന്നു.  കാലിന്റെ അടിയിലുള്ള മണ്ണ് നീങ്ങി മാറുന്നതായി കണ്ണന് തോന്നി.  കണ്ണന്റെ രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ കണങ്ങള്‍ ഭൂമിയിലേക്ക്‌ പതിച്ചു.  നീ ഒരു ഗ്ലാസ്‌ വെള്ളം എടുക്കു.  ഇടറിയ കണ്ടതോടെ കണ്ണന്‍ പറഞ്ഞു.

കമല ഓടിച്ചെന്നു വെള്ളവുമായി എത്തി.   കണ്ണന്‍ ഒറ്റ വലിക്കു വെള്ളം മുഴുവനും കുടിച്ചു.  കണ്ണന്റെ ചുമലില്‍ കൈവെച്ചു കമല ആശങ്കയോടെ ചോദിച്ചു....

എന്താ കണ്ണേട്ടാ... എന്ത് പറ്റി ?

കമലേ... ഞാന്‍ ..... എന്റെ ..... കണ്ണന്‍ വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ചു.

എന്ത് പറയും .... എങ്ങിനെ പറയും..... ഇത്രയും വര്‍ഷം തന്റെ ജീവിത മാര്‍ഗം ആയിരുന്ന "തെയ്യം" കല തന്റെ കൈവിട്ടു പോയി എന്ന് എങ്ങിനെ പറയും ?  വര്‍ഷങ്ങളായി താന്‍ അലങ്കരിച്ചിരുന്ന "പെരുവണ്ണാന്‍ " പട്ടം (ഉത്തര മലബാറില്‍ തെയ്യം ആരാധന കലകള്‍ അവതരിപ്പിക്കുന്ന ഒരു കൂട്ടം വംശജരുടെ പ്രധാനിക്ക് ഗ്രാമത്തിലെ പ്രധാനി - കല്‍പ്പിച്ചു നല്‍കുന്ന സ്ഥാനമാണ് "പെരുവണ്ണാന്‍ " പട്ടം.) തന്നില്‍ നിന്നും കവര്‍ന്നെടുത്തു മറ്റൊരാള്‍ക്ക് കൊടുത്തു എന്ന് ഞാന്‍ എങ്ങിനെ പറയും ?  ജീവിക്കാന്‍ ഇനി എന്താണൊരു താങ്ങ്.... പ്രായം തികഞ്ഞു നില്‍ക്കുന്ന ഈ മൂന്നു പെണ്മക്കളെയും കൊണ്ട് ഞാന്‍ എന്ത് ചെയ്യും ?

കാര്യം താന്‍  തെയ്യത്തിന്റെ ബാലപാഠങ്ങള്‍  പഠിപ്പിച്ചു കൊടുത്ത,  തന്റെ ശിഷ്യന്‍ പ്രകാശന്‍ ആണ് പുതിയ അവകാശി .... അവനെ പ്രോത്സാഹിപ്പിച്ചതും പലയിടത്തും തന്റെ കൂടെ അവനെ കൂട്ടിയതും താന്‍ തന്നെ.  ഇന്ന് എന്റെ കഞ്ഞിയിലെ കല്ലായി അവന്‍ മാറുകയാണോ ?

കുറച്ചു ദിവസം ആയി ഇതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന കാര്യം അറിയാമായിരുന്നു. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം പ്രതീക്ഷിച്ചില്ല. എന്ത്  ചെയ്യും  ഭാഗവാനെ.... ഇനി ഈ അമ്പതാം വയസ്സില്‍ ഞാന്‍ എന്ത് ജോലി ചെയാനാണ് ? ലോകം മുഴുവന്‍ തന്റെ ചുറ്റും കറങ്ങുന്നതായി കണ്ണന് തോന്നി.

"എന്താ.. എന്ത് പറ്റി ?  നിങ്ങള്‍ എന്താ ഒന്നും പറയാത്തത് ?"

"കമലേ..... എല്ലാം പോയി... എല്ലാം...  നാളെ മുതല്‍ മാങ്ങാട്ടുള്ള പ്രകാശന്‍ ആണ് പെരുവണ്ണാന്‍ ...... ഇത്രയും കാലം ഞാന്‍ കൊണ്ട് നടന്ന എന്റെ സ്ഥാനം പോയി. ഞാനിനി എന്ത് ചെയ്യും ..... കടക്കാരോട് ഞാന്‍ എന്ത് സമാധാനം പറയും ?"

"ദേവീ.... എന്താ ഞാന്‍ ഈ കേള്‍ക്കുന്നത് .... ? ഈ കുട്ടികളെയും കൊണ്ട് ഞാന്‍ എവിടെ പോകും ? എല്ലാം നിങ്ങള്‍ ഒരാള്‍  കാരണമാണ് .  ആരെ കണ്ടാലും നിങ്ങള്‍ക്ക്  ബഹുമാനം ഇല്ല.  ആ തമ്പ്രാക്കളെ കണ്ടാല്‍ ഒന്ന് വണങ്ങിയാല്‍ എന്താ കുഴപ്പം .... ഓ .. വലിയ അഭിമാനിയല്ലേ .. അഭിമാനി....  ആരോടും മിണ്ടില്ല , പറയില്ല..... എത്ര നല്ല ആലോചനകള്‍ എനിക്ക് വന്നതാ... എന്റെ കഷ്ടകാലത്തിനാ ഈ  നരകത്തില്‍ വന്നു പെട്ടത്...."

"എടീ.... നീയൊന്നടങ്ങ്‌..... ശബ്ദം വെച്ച ഉള്ള നാട്ടുകാരെ മുഴുവന്‍ ഉണര്‍ത്തേണ്ട .... പട്ടം പോയെന്നു കരുതി നമുക്ക്  മരിക്കാന്‍ ഒന്നും പറ്റില്ലല്ലോ... എനിക്ക് ആരോഗ്യം ഉള്ള കാലത്തോളം നിങ്ങള്‍ക്കുള്ള അരി ഞാന്‍ കൊണ്ട് വരും."


"ഓ ... നിങ്ങള്‍  കുറെ കൊണ്ട് വരും...... മറ്റുള്ളവരെ കണ്ടു പഠിക്ക് .... അവര്‍ ഈ പെരുവണ്ണാന്‍ എന്ന പട്ട വച്ച് വെറുതെ വീട്ടില്‍ കുത്തിയിരുക്കുകയല്ല ..... മറ്റു ജോലികളും ചെയ്യുന്നുണ്ട്.  ഈയുള്ളവള്‍ മറ്റുള്ളവരുടെ വീട്ടുജോലി ചെയ്തില്ലെങ്കില്‍ കാണാമായിരുന്നു - ഈ വീട്ടില്‍ അടുപ്പ് പുകയുന്നത് ."

"ഈ അമ്മയ്ക്ക് വായ്‌ തുറന്നാല്‍ പിന്നെ അടക്കാന്‍ പറ്റില്ല.... മതി.... അമ്മ അപ്പുറം പോയെ.."  എല്ലാം കേട്ടു  കൊണ്ടിരിക്കുകയായിരുന്ന കണ്ണന്റെ മൂത്ത മകള്‍ സീമ മദ്ധ്യസ്തത്തിനു എത്തി.

"അച്ഛാ.. ലോകം അവസാനിക്കാന്‍ ഒന്നും പോകുന്നില്ലല്ലോ.... അച്ഛന്‍ ധൈര്യ മായിരിക്കൂ.. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം." അവള്‍ അച്ഛനെ സമാധാനപ്പെടുത്തി."

സീമ രാവിലെ തന്നെ കുളിച്ച്  അമ്പലത്തില്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു.  അപ്പോഴാണ്‌ ചന്ദ്രന്‍ വിവരവും ആയി എത്തിയത്.  ഒരു ഭാഗത്ത് ദേവേട്ടന് ജോലി കിട്ടിയ സന്തോഷം , മറു ഭാഗത്ത് അച്ഛന് ജോലി നഷ്ടപെട്ട  സങ്കടം.

എന്ത് ചെയ്യണം എന്ന്  സീമയ്ക്ക് ഒരു പിടിയും ഇല്ല.  ഉണ്ടായിരുന്ന ഉന്മേഷം ഒക്കെ പോയി .  ഇനി  ഏതായാലും അമ്പലത്തില്‍ പോകുന്നില്ല.....  ദേവേട്ടന്‍ എന്നെ തിരയുമോ....? ഇന്നലെ നാടകത്തിന്റെ സ്ഥലത്ത്  വെച്ച് കണ്ടപ്പോള്‍ പറഞ്ഞതായിരുന്നു ഇന്ന് രാവിലെ അമ്പലത്തില്‍ വരാന്‍ . അവള്‍ ധര്‍മ്മ സങ്കടത്തില്‍ ആയി.

                                     ***                            ****

മജീദിന്റെ ചായക്കട തുറന്നിട്ട്‌ കുറച്ചു നേരം ആയതേ ഉള്ളൂ.... ചന്ദ്രന്‍ നേരത്തെ തന്നെ അവിടെ ഹാജിര്‍ ആണ്.   അപ്പോള്‍ കണ്ണന്റെ വിവരം അവിടെ എല്ലാവര്‍ക്കും കിട്ടി എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ.

"അല്ലേലും ആ കണ്ണന് അങ്ങിനെ തന്നെ വേണം.. അഹംകാരി.   തെയ്യം കെട്ടി വന്നാല്‍ പിന്നെ അനക്കം ഇല്ല.  നിന്ന നില്‍പ്പില്‍ നിന്നും അനങ്ങില്ല. " ചൂടോടെ ചായ വലിച്ചു കുടിച്ചു കൊണ്ട് രാമന്‍ പറഞ്ഞു.

"കാര്യം ഞമ്മള് മുസ്ലിം ആണ്.  പക്ഷെ പറയുമ്പോള്‍ പറയാതിരിക്കാന്‍ പറ്റില്ല.  നിങ്ങള്‍ എന്ത് പറഞ്ഞാലും കണ്ണന്‍ കോലം  കെട്ടി വന്നാല്‍ ആ എടുപ്പ് ഇനി ആര് കെട്ടിയാലും കിട്ടില്ല.   ദേവി നിന്ന് വിളയാടുകയല്ലേ ആ മുഖത്ത് !  കണ്ണന്‍ ആണ് തെയ്യം കെട്ടിയതെങ്കില്‍  അത് കുറച്ചു നേരം കാണാതെ ഞമ്മളും പോകാറില്ല.  എല്ലാരും കൂടെ ആ പാവത്തിന്റെ കഞ്ഞി കുടി മുട്ടിച്ചു" എല്ലാ പ്രശ്നങ്ങള്‍ക്കും തന്റേതായ കാഴ്ചപ്പാടില്‍ കൂടി കാണുന്ന ചായക്കടക്കാരന്‍ മജീദ്‌ പറഞ്ഞു.

"മജീദ്‌ പറഞ്ഞതിലും കാര്യം ഉണ്ട്.  ദേവിയുടെ ചൈതന്യം ... ആ മുഖത്ത് കിടന്നു വിളയാടുകയല്ലേ.  കണ്ണന്റെ കോലത്തിനോളം വേറൊരാളും  വരത്തില്ല." മജീദിന് പിന്തുണയുമായി ബാലന്‍ എത്തി.

അങ്ങിനെ കണ്ണനെ പുകഴ്തുന്നവരും തള്ളി പറയുന്നവരും ആയി ചായക്കടയിലെയും നാട്ടിലെയും അന്നത്തെ പ്രധാന സംസാര വിഷയം കണ്ണന്‍ ആയിരുന്നു.

(തുടരും)

വിനോദ് ചിറയില്‍ 
(ഈ കഥ യുടെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..)

6 comments:

  1. തുടരട്ടെ ...... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..........

    ReplyDelete
  2. മൂന്ന് ഭാഗങ്ങളും ഇന്ന് തുടര്‍ച്ചയായങ്ങ് വായിച്ചു.
    തുടരൂ
    ആശംസകള്‍

    ReplyDelete
  3. ajithu chettan theerchayaayum nalla protsaahanam aanu ithuvare thannittullathu... thaangalude sanmanssinu nandi.....

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍ :)

    ReplyDelete
  5. ഇനിയുമെഴുതൂ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.